വാഷിങ്ടൻ : യുഎസിലെ ജോർജിയ സംസ്ഥാനത്തെ ലോറൻസ്‌വില്ലിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരിയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ദാരുണ സംഭവം. അറ്റ്ലാന്റ സ്വദേശിയായ വിജയ് കുമാറാണ് ഭാര്യ മീനു ഡോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവസമയത്ത് വീട്ടിൽ മൂന്നു കുട്ടികൾ ഉണ്ടായിരുന്നുവെന്നും വെടിവയ്പ്പ് നടക്കുമ്പോൾ അവർ അലമാരയിൽ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടതെന്നും പൊലീസ് അറിയിച്ചു. കുട്ടികളിൽ ഒരാൾ എമർജൻസി സർവീസിലേക്ക് വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. കുട്ടികൾക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പിന്നീട് ബന്ധുക്കൾക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.
വിജയ് കുമാറിനെതിരെ കൊലപാതകം, കുട്ടികളോടുള്ള ക്രൂരത എന്നിവ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്ന് കോൺസുലേറ്റ് അറിയിച്ചു.



















