മുംബൈ : ബാരാമതിയിൽ ബുധനാഴ്ച രാവിലെ നടന്ന വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (66) ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചു. അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് തകർന്നുവീണത്.
അപകടത്തിൽപ്പെട്ട വിമാനം പൂർണമായും കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ തകർന്നുവീണ വിമാനാവശിഷ്ടങ്ങളും മൃതദേഹങ്ങളും കാണപ്പെടുന്നു. എൽ & എസ് ഏവിയേഷന്റെ ലിയർജെറ്റ് 45XR വിഭാഗത്തിൽപ്പെട്ട ബിസിനസ് ക്ലാസ് ജെറ്റാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയ രംഗത്ത് വലിയ ഞെട്ടലാണ് ഈ ദാരുണ സംഭവം സൃഷ്ടിച്ചിരിക്കുന്നത്.
അജിത് പവാറിനൊപ്പം ഒരു അറ്റന്റൻഡും ഒരു പിഎസ്ഒയും വിമാന ജീവനക്കാരായ രണ്ടു പേരുമാണ് ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടില്ല.
വിമാനാപകടത്തിന്റെ വിവരം അറിഞ്ഞതിനു പിന്നാലെ ഡൽഹിയിൽ ആയിരുന്ന ഭാര്യ സുനേത്ര പവാറും പാർഥ് പവാറും ബന്ധുവും എൻസിപി നേതാവ് സുപ്രിയ സുലെയും ബാരാമതിയിലേക്കു തിരിച്ചു.



















